ഹലോ മായാവിയിലൂടെ മമ്മൂട്ടി-മോഹന്‍ലാല്‍ വീണ്ടും ഒരുമിക്കുന്നു !
അമ്മയ്ക്കുവേണ്ടി ദിലീപ് നിര്‍മ്മിച്ച് ജോഷി
സംവിധാനം ചെയ്ത ട്വന്റിട്വന്റിക്കുശേഷം മോഹന്‍ലാല്‍ മമ്മൂട്ടി ഒരിയ്ക്കല്‍
കൂടി ഒന്നിയ്ക്കുന്നു. കിങ്ങ് ആന്റ് കമ്മീഷണറിലെ കഥാപാത്രസംഗമം പോലെ ഹലോ
മായാവി എന്ന ചിത്രത്തിന് വേണ്ടിയാണ് സൂപ്പര്‍താരങ്ങള്‍ ഒന്നിയ്ക്കുന്നത്. ഹലോ എന്ന ചിത്രത്തിലെ ലാല്‍ കഥാപാത്രമായ ശിവരാമനും മായാവിയിലെ മമ്മൂട്ടി കഥാപാത്രവും ഒരുമിക്കുന്നതാണ്
ഹലോ മായാവിയുടെ പ്രത്യേകത. റാഫിമെക്കാര്‍ട്ടിന്റെ തിരക്കഥയില്‍ ഷാഫി
സംവിധാനം ചെയ്യുന്ന ഹലോ മായാവി ആശിര്‍വാദ് സിനിമാസാണ് നിര്‍മ്മിക്കുന്നത്. മലയാളത്തിലെ ഏറ്റവും തിരക്കേറിയ മെഗാസ്റ്റാറുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ്
എത്രയോ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഐവി ശശിയുടെ
സംവിധാനത്തിലിറങ്ങിയ ചിത്രങ്ങളാണ് ഇവയില്‍ ഏറിയപങ്കും. പി.ജി. വിശ്വംഭരന്‍,
പത്മരാജന്‍, ജേസി എന്നിവരുടെ ചിത്രങ്ങളിലും ഇവരുടെ കൂട്ടുകെട്ട് വിജയം
കൊയ്തു. അവിടെത്തെപ്പോലെ ഇവിടേയും, കരിമ്പിന്‍പൂവിനക്കരെ, നാണയം,
കരിയിലക്കാറ്റുപോലെ, തുടങ്ങി നിരവധി ചിത്രങ്ങള്‍.സൂപ്പര്‍ സ്റ്റാറുകളായ്
മാറിയതോടെ ഇരുവരും ഒറ്റക്കൊറ്റയ്ക്കുതന്നെ ഒട്ടേറെ ചിത്രങ്ങളുടെ
വിജയശില്പികളായി. ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സിലൂടെയാണ് വീണ്ടും
ഇവര്‍ ഒന്നിച്ചത്. ഇരുവരേയും ഒരേ ചിത്രത്തില്‍ അണിനിരത്തുക വലിയ
സാമ്പത്തിക ബാദ്ധ്യതയും ഒരേപോലെ ഫാന്‍സുകളെ തൃപ്തിപ്പെടുത്തുക എന്നതും
പ്രശ്‌നമായിരുന്നു. അമ്മയ്ക്കു വേണ്ടി നിര്‍മ്മിച്ച ട്വന്റിട്വന്റിയിലാണത്
വീണ്ടും സംഭവിക്കുന്നത്. മലയാളത്തിലെ മൊത്തം താരങ്ങള്‍ പ്രതിഫലമില്ലാതെ
അണിനിരന്ന ഈ ചിത്രത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി
എന്നിവരായിരുന്നു പ്രധാന താരവിസ്മയങ്ങള്‍. തങ്ങളുടെ
താരശോഭയ്ക്ക് ഇന്നും മങ്ങലേറ്റിട്ടില്ലാത്ത ഇവര്‍ വീണ്ടും ഒന്നിക്കുമ്പോള്‍
ഒട്ടേറെ പ്രത്യേകതകള്‍ ചിത്രത്തിനുണ്ടായിരിക്കും എന്നു തീര്‍ച്ചയാണ്.
മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ കുറഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ ഒട്ടേറെ
വന്നെങ്കിലും ഒന്നും സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നില്ല എന്നത് സത്യമാണ്.
ഹലോ മായാവി ഈ ചരിത3ം തിരുത്തിക്കുറിയ്ക്കുമെന്നു തന്നെ പ്രതീക്ഷിയ്ക്കാം.
മലയാള സിനിമയിലെ എക്കാലത്തെയും വ്യക്തിത്വമാര്‍ന്ന വില്ലന്‍ മുഖങ്ങളില്‍ ഒന്നായ ജോസ് പ്രകാശ് (87) അന്തരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ കാക്കനാട്ടെ സ്വകാര്യ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. കടുത്ത പ്രമേഹം മൂലം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കാല്‍ മുറിച്ചുമാറ്റിയിരുന്നു. ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. മലയാള സിനിമാരംഗത്തിനുള്ള സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജെ.സി.ഡാനിയല്‍ പുരസ്‌കാരം വെള്ളിയാഴ്ചയാണ് ജോസ് പ്രകാശിന് ലഭിച്ചത്. മുന്നൂറോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. നാല്‍പ്പതു വര്‍ഷത്തോളം വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിനിന്ന ജോസ് പ്രകാശ് തൊണ്ണൂറുകളുടെ മധ്യത്തോടെ സ്വഭാവവേഷങ്ങളിലേയ്ക്ക് കൂടുമാറുകയായിരുന്നു. ഇതിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.ശരിയോ തെറ്റോ ആണ് അദ്ദേഹം പാട്ടു പാടിയ ആദ്യ ചിത്രം. ഓളവും തീരവുമാണ് ആദ്യം മുഖം കാണിച്ച ചിത്രം. ഭക്തകുചേലയിലൂടെയാണ് അഭിനേതാവ് എന്ന നിലയില്‍ അദ്ദേഹം വെള്ളിത്തിരയില്‍ ചുവടുറപ്പിച്ചത്. ട്രാഫിക്കാണ് അവസാനമായി വേഷമിട്ട ചിത്രം.ഗായകനായി രംഗപ്രവേശം ചെയ്ത് അഭിനേതാവായി മാറിയ ആളാണ് കെ.ജെ.ജോസഫ് എന്ന ജോസ് പ്രകാശ്.
‘ഒന്നുമറിഞ്ഞില്ലെങ്കിലും എല്ലാം അറിഞ്ഞെന്ന ഭാവം, നനുത്ത പുഞ്ചിരിയും നിറഞ്ഞ കണ്ണും..’അതായിരുന്നു പുരസ്‌കാരം നേടിയ വിവരം മകന്‍ അച്ഛന്റെ കാതിലോതിയപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് മിന്നി മറഞ്ഞത്.ഒടുവില്‍ നിസ്സംഗതയുടെ ഘനീഭവിച്ച ഭാവം ഏറ്റുവാങ്ങിക്കൊണ്ട് ജീവിതത്തിലെ എല്ലാ വേഷവും അഭിനയിച്ചു തീര്‍ത്ത് മരണത്തിന്റെ കൈ പിടിച്ച് യാത്രയായി ജോസ് പ്രകാശ് എന്നമഹാനടന് .
മനോഹരമായിരുന്നു ആ വില്ലന്റെ മുഖം.കട്ടിയുള്ള ശബ്ദം.ജോസ് പ്രകാശിനെ മലയാളം കണ്ടത് സ്നേഹിക്കുന്ന വില്ലന്റെ രൂപത്തിലായിരുന്നു. മുന്നൂറിലധികം സിനിമയിലഭിനയിച്ച വില്ലന്റെ യഥാര്‍ത്ഥ പേര് ജോസഫ് എന്നായിരുന്നു.തിക്കുറിശ്ശി സുകുമാരന്‍ നായരാണ് ജോസ് പ്രകാശ് എന്ന് വിളിച്ചത്.തിക്കുറിശ്ശിയുടെ ‘ശരിയോ തെറ്റോ’ എന്ന ചിത്രത്തില്‍ ഗായകനായാണ് ജോസ് പ്രകാശ് മലയാള സിനിമയിലെത്തിയത്. മൂന്ന് ഗാനങ്ങളാണ് ‘ശരിയോ തെറ്റോ’ എന്ന ചിത്രത്തില്‍ ജോസ് പ്രകാശ് പാടിയത്.ഒരു വിഷുദിനത്തിലായിരുന്നു ചങ്ങനാശേരിയിലായിരുന്നു ബേബി എന്നറിയപ്പെട്ട ജോസിന്റെ ജനനം. അച്ഛന്‍ കോട്ടയം മുന്‍സിഫ് കോടതിയിലെ ഗുമസ്തനായിരുന്ന കെ ജെ ജോസഫ്. അമ്മ എലിയാമ്മ. മൂത്ത മകനായ ജോസിനുതാഴെ ആന്റണി, തോമസ്, ജോര്‍ജ്, അക്കമ്മ, അന്നമ്മ, ആലീസ്, സഖറിയ എന്നിങ്ങനെ ഏഴുപേര്‍ . സഖറിയയാണ് പിന്നീട് നര്‍മാതാവും നടനും സംവിധായകനുമായി തിളങ്ങിയ പ്രേം പ്രകാശ്. അദ്ദേഹത്തിന്റെ മക്കളായ ബോബിയും സഞ്ജയും പുതിയ പരീക്ഷണങ്ങളുമായി തിരക്കഥാ രംഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കോട്ടയം സേക്രഡ് ഹാര്‍ട്ട് മൗണ്ട് ഇംഗ്ലീഷ് ഹൈസ്കൂളിലായിരുന്നു ഫോര്‍ത്ത് ഫോം വരെ ബേബിയുടെ പഠനം.‘വിശപ്പിന്റെ വിളി’, ‘പ്രേമലേഖ’, ‘ദേവസുന്ദരി’, ‘അല്‍ഫോന്‍സ്’, ‘അവന്‍ വരുന്നു’ തുടങ്ങിയ ചിത്രങ്ങളിലും ഗായകനായി തിളങ്ങിയ ജോസ് പ്രകാശ് ചില ചിത്രങ്ങളിലും അക്കാലത്ത് അഭിനയിച്ചു. മലയാള സിനിമയില്‍ തനിക്ക് വഴിതുറന്ന തിക്കുറിശ്ശി ഒരുക്കിയ’അച്ഛന്റെ ഭാര്യ’യില്‍ ആയിരുന്നു ആദ്യമായി നായകനായത്. പ്രേംനസീറിനൊപ്പമാണ് ജോസ് പ്രകാശ് ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചത്.നാടകത്തിലും സിനിമയിലും സജീവമാക്കുന്നതിനു മുമ്പ് പട്ടാളത്തിലായിരുന്നു ജോസ് പ്രകാശ്. ഭാര്യ ചിന്നമ്മ നേരത്തെ മരിച്ചു. പ്രമേഹരോഗ ബാധയെതുടര്‍ന്ന് അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് കാഴ്ചനഷ്ടപ്പെടുകയും ഒരു കാല്‍ മുറിച്ചു മാറ്റുകയും ചെയ്തു. ഓളവും
തീരവുമാണ് ആദ്യം അഭിനയിച്ച ചിത്രം. ഭക്തകുചേലയിലൂടെയാണ് നടന്‍ എന്ന
നിലയില്‍ അദ്ദേഹം തന്റെ വരവറിയിച്ചത്. അവസാനമഭിനയിച്ച ട്രാഫിക്കിലും തന്റെ
അഭിനയമികവ് ജോസ് പ്രകാശ് തന്റെ മികവ് തെളിയിച്ചിരുന്നു.
ഹലോ മിസ്റ്റര്‍ പെരേര...എന്ന സംഭഷണത്തിലൂടെ മലയാളസിനിമാപ്രേഷകരുടെ ഹൃദയം കീഴടക്കിയ വില്ലനായിരുന്നു ശ്രീ ജോസ് പ്രകാശ്. അറുപതുകളില്‍ മലയാള സിനിമക്ക് കരുത്തുറ്റ ഒരേയൊരു വില്ലനേ ഉണ്ടായിരുന്നുള്ളൂ. തന്നെ എതിര്‍ത്തവനെ മുതലക്കുഞ്ഞുങ്ങള്‍ക്ക് എറിഞ്ഞ് കൊടുക്കുന്ന ക്രൂരനായ വില്ലന്‍. അഭിനയ പാടവം കൊണ്ട് മാത്രമാണ് പ്രേഷകരുടെ പേടി സ്വപനമാകാന്‍ ജോസ് പ്രകാശിന് കഴിഞ്ഞത്.ജീവിതത്തില്‍ ഒരു പട്ടാളക്കാരനായിരുന്ന മനുഷ്യനാണ് സിനിമയിലെ വില്ലനായി മാറിയത്. എട്ടു വര്‍ഷത്തോളം ബ്രിട്ടീഷ് ആര്‍മിയില്‍ പ്രവര്‍ത്തിച്ച ശേഷം തന്റെ വഴി ഇതല്ലെന്ന മനസ്സിലാക്കി കലാരംഗത്തേക്ക് കടന്നു വരികയായിരുന്നു അദ്ദേഹം. നാട്ടില്‍ തുടങ്ങിയ ചെറിയ ക്ലബ്ബിലൂടെയായിരുന്നു തുടക്കം. ക്ലബ്ബ് സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഗായകനായിരുന്നു ജോസ്. ഇത് ഒരിക്കല്‍ കാണാനിടയായ തിക്കുറിശ്ശി സുകുമാരന്‍ നായരാണ് സിനിമയിലേക്കുള്ള വാതിലുകള്‍ തുറന്നിട്ടത്. പ്രേം നസീര്‍,സത്യനേഷന്‍ നാടാര്‍ തുടങ്ങിയ നടന്‍മാര്‍ക്ക് വേണ്ടിയായിരുന്നു അദ്ദേഹം ശബ്‌ദം നല്‌കിയിരുന്നത്.തിക്കുറിശ്ശി സംവിധാനം ചെയ്‌ത ശരിയോ തെറ്റോ എന്ന സിനിമയില്‍ പാട്‌പെട്ടു പാടങ്ങളില്‍ എന്ന ഗാനം പാടി മാലയാള സിനിമയില്‍ തന്നെ വിപ്ലവങ്ങള്‍ സൃഷ്‌ടിച്ച കലാകാരനായിരുന്നു അദ്ദേഹം. ജോസ് പ്രകാശിനു ശേഷമാണ് മലയാളസിനിമാഗാന രംഗത്ത് എ എം രാജ, കെ ജെ യേശുദാസ് തുടങ്ങിയ കഴിവുറ്റ ഗായകരുടെ കടന്ന് വരവ് തന്നെ. ഏകദേശം അറുപത് ഗാനങ്ങള്‍ പാടി അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിരുന്നു. ചെറിയ രംഗങ്ങളില്‍ അഭിനയിച്ചിരുന്ന ജോസ് പ്രകാശ് അഭിനയരംഗത്തില്‍ നിലയുറപ്പിച്ചത് ഭക്തകുചേലയിലൂടെയാണ്. 1969ല്‍ ഓളവും തീരവും എന്ന സിനിമയില്‍ വില്ലനായി അഭിനയിച്ചതിനു ശേഷം ജോസ് പ്രകാശിനെ തേടിയെത്തിയത് കൈനിറയെ വില്ലന്‍ വേഷങ്ങളായിരുന്നു.ഏകദേശം മുന്നൂറോളം സിനിമകളില്‍ അഭിനയിച്ച ജോസ് പ്രകാശ് എന്ന അഭിനയ പ്രതിഭയെ തേടി ജെ സി ഡാനിയേല്‍ പുരസ്‌കാരം തേടിയെത്തിയത് ഈ വര്‍ഷമായിരുന്നു.നിങ്ങള്‍ ഒരു നോ പറഞ്ഞാല്‍ ഇവിടെ ഒന്നും നടക്കില്ല. ഏതൊരു ദിവസത്തേയും പോലെ ഈ ദിവസത്തേയും പോലെ ഈ ദിവസവും കടന്നുപോകും, മറക്കപ്പെടും. പക്ഷേ നിങ്ങളുടെ ഒരു ഒറ്റ യേസ് ചിലപ്പോള്‍ ചരിത്രമാകും, പരാനിരിക്കുന്ന ഒരുപാട്‌പേര്‍ക്ക് യേസ് പറയാന്‍ ധൈര്യം പകരുന്ന ചരിത്രം. അവസാന ഡയലോഗ് പറഞ്ഞു ചരിത്രത്തിലേക്ക് കടന്നു കയറി ആ മഹാനുഭാവന്‍, പരിഭവങ്ങള്‍ക്കും പരാതികള്‍ക്കും കാത്ത് നില്‌ക്കാതെ ആ മഹാരഥന്‍ വിടപറഞ്ഞിരിക്കുന്നു, അഭിനയ മുഹൂര്‍ത്തങ്ങളില്ലാത്ത ചമയങ്ങളില്ലാത്ത ഒരു ലോകത്തേക്ക്..
ഇംഗ്ലീഷ് പറയുന്ന, പൈപ്പ് വലിക്കുന്ന സുന്ദര വില്ലന്‍ ജോസ് പ്രകാശ് ഇനി ഓര്‍മ്മ. ഒന്നിനും കാത്തുനില്‍ക്കാത്ത സ്വഭാവം മലയാളത്തിന്റെ വില്ലന്‍ മരണത്തിലും കാത്തു എന്ന് പറഞ്ഞാലും തെറ്റില്ല! മരണ ശയ്യയില്‍ ആയിരുന്നപ്പോള്‍ തന്നെ തേടിവന്ന ജെ.സി ഡാനിയല്‍ പുരസ്‌കാരത്തോട് പുഞ്ചിരിച്ച് കാട്ടിയ, സിനിമയെ വല്ലാതെ സ്‌നേഹിച്ച, ഈ താരം അവാര്‍ഡ് വാങ്ങാന്‍ കാത്തുനിന്നില്ല. ഏപ്രില്‍ 14 ന് തന്റെ എണ്‍പത്തിയേഴാം പിറന്നാള്‍ ആഘോഷമാക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചിരുന്നപ്പോഴാണ് അദ്ദേഹം ഒന്നിനും കാത്ത് നില്‍ക്കാതെ ഒറ്റയക്ക് മടങ്ങിയത്.മുന്‍സിഫ് കോടതിയില്‍ ഗുമസ്‌തനായിരുന്ന കെ.ജെ ജോസഫിന്റെയും ഏലിയാമ്മയുടെയും കടിഞ്ഞൂല്‍ പുത്രനായി ജനിച്ച കുന്നേല്‍ വീട്ടില്‍ ജോസഫ് സിനിമയിലെത്തിയപ്പോഴാണ് ജോസ്‌പ്രകാശ് എന്ന പേര് ലഭിച്ചത്. അക്കാലത്തെ പ്രധാന നടനായിരുന്ന തിക്കുറിശ്ശിയാണ് ജോസ് പ്രകാശ് എന്ന പേര് നല്‍കിയത്. അതേപോലെ, ജോസ് പ്രകാശും വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു മഹാനടനെ പുനര്‍നാമകരണം ചെയ്‌ത് മലയാള സിനിമക്ക് നല്‍കി. 1974ല്‍ 'ശാപമോക്ഷം' എന്ന ചിത്രത്തിലേക്ക് കൃഷ്‌ണന്‍നായരുടെ പേര് നിര്‍ദ്ദേശിച്ചതും അദ്ദേഹത്തിന് 'ജയന്‍' എന്ന പേര് നല്‍കിയതും ജോസ് പ്രകാശായിരുന്നു.സിനിമാ സ്‌നേഹം മൂലം നാടുവിടേണ്ടിവന്ന ചരിത്രമാണ് ജോസ്‌പ്രകാശിനുളളത്. പതിനേഴാം വയസ്സില്‍ ഫോര്‍ത്ത് ഫോമില്‍ പഠിക്കുമ്പോള്‍ സിനിമ കണ്ടില്ലെന്നു കളവുപറഞ്ഞ ജോസഫിന് പിതാവിന്റെ കയ്യില്‍ നിന്നും തല്ല് കിട്ടി. അച്‌ഛനില്‍ നിന്നേറ്റ അപമാനം സഹിക്കാനാവാതെ ജോസഫ് നാടുവിട്ട് പട്ടാളത്തില്‍ ചേര്‍ന്നു. 1948ല്‍ ജോലിയില്‍ നിന്ന് വിരമിച്ച് തിരിച്ചെത്തി കോട്ടയത്ത് തേയില കച്ചവടം ആരംഭിച്ചു. ഇതോടൊപ്പം കോട്ടയം ആര്‍ട്‌സ് ക്ലബ് രൂപീകരിച്ച് ഗാനമേളകളില്‍ ഗായകനായി തിളങ്ങി. 1952ല്‍ തിരുനക്കരയില്‍ നടന്ന സോഷ്യലിസ്‌റ്റ് സമ്മേളനത്തിന്റെ വേദിയില്‍ ജോസ്‌പ്രകാശ് ആലപിച്ച ദേശഭക്‌തിഗാനം കേള്‍ക്കാനിടയായ തിക്കുറിശ്ശിയും ദക്ഷിണാമൂര്‍ത്തിയും 'ശരിയോ തെറ്റോ' എന്ന ചിത്രത്തില്‍ മൂന്ന് ഗാനങ്ങള്‍ പാടാന്‍ അവസരം നല്‍കിയതോടെ ജോസഫ് തന്റെ സ്വപ്‌ന മേഖലയില്‍ എത്തപ്പെട്ടു. പിന്നീട്, വിശപ്പിന്റെ വിളി, പ്രേമലേഖ, ദേവസുന്ദരി, അല്‍ഫോന്‍സ് അവന്‍ വരുന്നു. തുടങ്ങിയ ചിത്രങ്ങളിലും ഗായകനായി തിളങ്ങി. ചിലചിത്രങ്ങളില്‍ അപ്രധാന കഥാപാത്രങ്ങളെയും ഇക്കാലത്ത് അവതരിപ്പിച്ചു. തിക്കുറിശ്ശിയുടെ'അച്‌ഛന്റെ ഭാര്യ'യിലാണ് ആദ്യമായി നായകവേഷം ചെയ്‌തത്. തുടര്‍ന്ന് സ്‌നാപക യോഹന്നാന്‍, അല്‍ഫോന്‍സ തുടങ്ങിയ ചിത്രങ്ങളിലും നായകവേഷങ്ങള്‍ ചെയ്‌തു.എന്നാല്‍, 1969 ല്‍ പുറത്തിറങ്ങിയ 'ലവ് ഇന്‍ കേരള' എന്ന സിനിമയാണ് ജോസ്‌പ്രകാശിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. ഇതിലെ സില്‍വര്‍ഹെഡ് എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ മലയാളത്തിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ ഒരു മാനം നല്‍കുകയായിരുന്നു. അമിത കായിക ശക്‌തിയില്ലാത്തവര്‍ക്കും സുമുഖരായവര്‍ക്കും വില്ലന്‍ വേഷങ്ങള്‍ യോജിക്കും എന്ന തിരിച്ചറിവ് നല്‍കിയത് ജോസ്‌പ്രകാശിന്റെ കടന്നുവരവായിരുന്നു.ഇതിനുശേഷം സി.ഐ.ഡി നസീര്‍, ഈറ്റ, ലിസ, മനുഷ്യമൃഗം, ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍, കൂടെവിടെ, നിറക്കൂട്ട്, രാജാവിന്റെ മകന്‍, അഥര്‍വം, ഇന്ദ്രജാലം, ആകാശദൂത് തുടങ്ങി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ട്രാഫിക്കില്‍ വരെ അദ്ദേഹം ശക്‌തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രമേഹരോഗം അധികരിച്ചതിനെ തുടര്‍ന്ന് 2003 ല്‍ അദ്ദേഹത്തിന്റെ ഒരു കാല്‍ മുറിച്ചുമാറ്റിയിരുന്നു. എങ്കിലും അഭിനയത്തിന്റെ നിറക്കൂട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ ആഗ്രഹിക്കാതിരുന്നതിനാലാണ് ട്രാഫിക്കില്‍ അഭിനയിക്കാന്‍ ജോസ് പ്രകാശ് തീരുമാനിച്ചത്. ഇതില്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹം ഹൃദയാഘാതം മൂലം ആശുപത്രിയില്‍ ആയി എങ്കിലും പിന്‍മാറിയില്ല. വീട്ടില്‍ സെറ്റിട്ടായിരുന്നു അദ്ദേഹം ഇതിലെ അഭിനയം പൂര്‍ത്തിയാക്കിയത്.
വില്ലന്‍ കഥാപാത്രങ്ങളെയാണ് കൂടുതല്‍ അവതരിപ്പിച്ചിട്ടുളളത് എങ്കിലും വ്യക്‌തിജീവിതത്തില്‍ തികച്ചും സൗമ്യനായ വ്യക്‌തിയായിരുന്നു ജോസ് പ്രകാശ്. മലയാളത്തിന്റെ ഇംഗ്ലീഷ് പറയുന്ന ഈ സുന്ദര വില്ലന്‍ നാനൂറ്റിയമ്പതില്‍പരം സിനിമകളിലെ അഭിനയ മുഹൂര്‍ത്തങ്ങളാണ് നമുക്കായി അവശേഷിപ്പിച്ച് പോയിരിക്കുന്നത്.....
അവസാന
ഡയലോഗ് പറഞ്ഞു ചരിത്രത്തിലേക്ക് കടന്നു കയറി ആ മഹാനുഭാവന്‍,
പരിഭവങ്ങള്‍ക്കും പരാതികള്‍ക്കും കാത്ത് നില്‌ക്കാതെ ആ മഹാരഥന്‍
വിടപറഞ്ഞിരിക്കുന്നു, അഭിനയ മുഹൂര്‍ത്തങ്ങളില്ലാത്ത ചമയങ്ങളില്ലാത്ത ഒരു
ലോകത്തേക്ക്..
സി.കെ ചന്ദ്രപ്പന്റെ വിയോഗത്തോടെ ഇടതുപക്ഷ പ്രസ്‌ഥാനത്തിന് നഷ്‌ടമാകുന്നത് മറ്റൊരു പോരാളിയെ കൂടി. കടുത്ത പാരമ്പര്യവാദിയും ആദ്യന്തം കര്‍ക്കശക്കാരനായ കമ്മ്യുസിറ്റുകാരനായി ജീവിക്കുകയും ചെയ്‌ത ചന്ദ്രപ്പന്‍ രാജ്യത്തെ തലമുതിര്‍ന്ന ഇടതുപക്ഷ നേതാവായി വളര്‍ന്നു. പ്രവര്‍ത്തകര്‍ക്കു പുതിയ പ്രതീക്ഷ നല്‍കിയാണ് ചന്ദ്രപ്പന്‍ കേരള രാഷ്‌ട്രീയത്തില്‍ സജീവമാകുന്നത്. പാരമ്പര്യവാദിയായ ഇദ്ദേഹത്തിന്റെ നിലപാടുകള്‍ സി.പി.എമ്മിനു പലപ്പോഴും തലവേദനയായി. അനാരോഗ്യം കാരണം സംസ്‌ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ 2010 നവംബര്‍ 14ന് സ്‌ഥാനമൊഴിഞ്ഞപ്പോഴാണു സി.കെ. ചന്ദ്രപ്പന്‍ പാര്‍ട്ടിയുടെ സെക്രട്ടറിയായത്.സി.പി.ഐ. സംസ്‌ഥാന സമ്മേളനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍ ഉയര്‍ത്തിക്കാട്ടിയതു ചന്ദ്രപ്പന്റെ വിപ്ലവപാരമ്പര്യമാണ്. പുന്നപ്ര വയലാര്‍ സമരത്തിന്റെ പാരമ്പര്യമാണ്.1994 ലെ തിരുവനന്തപുരം സമ്മേളനത്തില്‍ സെക്രട്ടറിസ്‌ഥാനത്തേക്കു പേര് ഉയര്‍ന്നുവന്നെങ്കിലും യാഥാര്‍ഥ്യമായില്ല. പിന്നീട് കണ്ണൂര്‍ സമ്മേളനത്തിലും പേര്‍ നിര്‍ദേശിക്കപ്പെട്ടു. മല്‍സരത്തിന്റെ വക്കോളമെത്തിയപ്പോള്‍ കേന്ദ്രനേതൃത്വം ഇടപെട്ട് ചന്ദ്രപ്പനെ പിന്‍മാറ്റി.കമ്യൂണിസ്‌റ്റ് ചരിത്രത്തില്‍ ഇതിഹാസം രചിച്ച സമരത്തിന്റെ തീച്ചൂളയില്‍നിന്നാണു ചന്ദ്രപ്പന്‍ രാഷ്‌ട്രീയരംഗത്തേക്കു കടന്നുവന്നത്. പുന്നപ്ര വയലാര്‍ സമരനായകന്‍ വയലാര്‍ സ്‌റ്റാലിനെന്നു വിശേഷിപ്പിക്കപ്പെടുന്ന സി.കെ. കുമാരപ്പണിക്കരുടെ മകനാണു ചന്ദ്രപ്പന്‍. തിരു-കൊച്ചി എം.എല്‍.എയായിരുന്നു കുമാരപ്പണിക്കര്‍. വയലാര്‍ രക്‌തസാക്ഷി മണ്ഡപത്തിനു സമീപമാണ് ഇവരുടെ തറവാട്. ദിവാന്‍ ഭരണത്തിനെതിരേ 1946 ല്‍ നടന്ന പുന്നപ്ര- വയലാര്‍ സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ കുമാരപ്പണിക്കരുടെ കുന്തിരിശേരി വീട് ദിവാന്‍ ഭരണകൂടം ഇടിച്ചുനിരത്തി.കുമാരപ്പണിക്കര്‍ ഒളിവിലായി. ചന്ദ്രപ്പനും സഹോദരനും ഒരു വര്‍ഷത്തോളം തൃപ്പൂണിത്തുറയിലെ അമ്മവീട്ടിലാണ് കഴിഞ്ഞത്. ഇവര്‍ മടങ്ങിയെത്തിയപ്പോള്‍ നാലുകെട്ട് ഇടിച്ചുനിരത്തി പുരയിടത്തിന് ചുറ്റും മുള്ളുവേലി കെട്ടിയ നിലയിലായിരുന്നു. അന്നത്തെ തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവന് കുമാരപ്പണിക്കര്‍ കത്തയച്ചതിനെ തുടര്‍ന്നായിരുന്നു മുള്ളുവേലിയും മുദ്രയും പൊളിച്ച് നീക്കിയത്. പിന്നീട് പുതിയവീട് നിര്‍മിച്ചാണ് അവര്‍ വീണ്ടും ഇവിടെ താമസമാക്കിയത്.വിദ്യാര്‍ഥിപ്രവര്‍ത്തനത്തിലൂടെ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയിലേക്കു വന്ന ചന്ദ്രപ്പന്‍ കുമാരപണിക്കരുടെയും അമ്മുക്കുട്ടിഅമ്മയുടെയും അഞ്ചുമക്കളില്‍ മൂന്നാമനാണ്. പ്രശസ്‌തമായ ചിരപ്പന്‍ചിറ തറവാട്ടിലെ അംഗമായ ചന്ദ്രപ്പന്‍ 1936 നവംബര്‍ 11നാണ് ജനിച്ചത്.ചേര്‍ത്തലയിലും തൃപ്പൂണിത്തുറയിലുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും ചിറ്റൂര്‍ ഗവ. കോളജിലും ബിരുദപഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍നിന്നു ബിരുദാനന്തര ബിരുദം നേടി.1956ല്‍ എ.ഐ.എസ്.എഫിന്റെ സംസ്‌ഥാന സെക്രട്ടറിയായി. കമ്യൂണിസ്‌റ്റ് മന്ത്രിസഭയ്‌ക്കെതിരായ വിമോചന സമരത്തിനെതിരേ വിദ്യാര്‍ഥികളെ അണിനിരത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. എ.ഐ.എസ്.എഫ്. അഖിലേന്ത്യാ പ്രസിഡന്റ്, എ.ഐ.വൈ.എഫ്. ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഗോവ വിമോചനസമരത്തില്‍ പങ്കെടുത്ത ചന്ദ്രപ്പന്‍ നിരവധി വിദ്യാര്‍ഥി-യുവജന സമരങ്ങള്‍ക്കു നേതൃത്വം നല്‍കി. പലതവണ അറസ്‌റ്റ് വരിച്ചു. തിഹാര്‍ ജയിലിലും കൊല്‍ക്കത്ത റസിഡന്‍സി ജയിലിലും ഉള്‍പ്പെടെ കാരാഗൃഹവാസം അനുഭവിച്ചു.പ്രഗത്ഭനായ പാര്‍ലമെന്റേറിയനാണ്. മൂന്നുതവണ പാര്‍ലമെന്റിലേക്കും ഒരുതവണ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1971ല്‍ തലശേരിയില്‍നിന്നും 1977ല്‍ കണ്ണൂരില്‍നിന്നും 2005ല്‍ തൃശൂരില്‍നിന്നുമാണു ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. 1991ലെ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തലയില്‍നിന്നു നിയമസഭയിലെത്തി.കെ.ടി.ഡി.സി. ചെയര്‍മാന്‍, കേരഫെഡ് ചെയര്‍മാന്‍ തുടങ്ങിയ സ്‌ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ പ്രഭാത് ബുക്ക്‌ഹൗസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമാണ്. 1970 മുതല്‍ സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗവും ഇപ്പോള്‍ കേന്ദ്രസെക്രട്ടേറിയറ്റ് അംഗവുമാണ്. അഖിലേന്ത്യാ കിസാന്‍സഭ പ്രസിഡന്റായിരുന്നു. കമ്യൂണിസ്‌റ്റ് പാര്‍ട്ടി നേതാവ് ബുലുറോയ് ചൗധരിയാണു ഭാര്യ.
ആ മാന്ത്രികസംഖ്യയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മറികടന്നു. അന്താരാഷ്ട്രക്രിക്കറ്റില്‍ നൂറാം സെഞ്ച്വറിയും സച്ചിന്‍ സ്വന്തമാക്കിയിരിക്കുന്നു. ഏഷ്യാകപ്പില്‍ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് സച്ചിന്‍ ക്രിക്കറ്റില്‍ പൂര്‍ണതയുടെ അവതാരമായത്.ഒരുവര്‍ഷം നീണ്ട കാത്തിരിപ്പിനുശേഷം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അന്താരാഷ്ട്രക്രിക്കറ്റില്‍ നൂറാം സെഞ്ച്വറി തികച്ചു. ധാക്കയില്‍ ബംഗ്ലാദേശിനെതിരെയാണ് സച്ചിന്‍ കരിയറിലെ നൂറാം സെഞ്ച്വറി സ്വന്തമാക്കിയത്. ടെസ്റ്റില്‍ 51-ഉം ഏകദിനത്തില്‍ 49-ഉം സെഞ്ച്വറി നേടിയ സച്ചിന്‍, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിച്ച ഒരേയൊരു ക്രിക്കറ്റ് താരമാണ്.കരിയറിലെ 462 ഏകദിനത്തിലാണ് സച്ചിന്റെ ഈ നേട്ടം .ഒരു വര്‍ഷവും നാല് ദിവസവും നീണ്ട കാത്തിരിപ്പിന് ശേഷമാണു സച്ചിന്‍ സെഞ്ച്വറി നേടിയത് .ഹെല്‍മറ്റ് ഊരി ആകാശത്തെ നമിക്കുന്ന ദൃശ്യം ആവര്‍ത്തിച്ചു. ജനകോടികളുടെ കാത്തിരിപ്പിന് വിരാമം കുറിച്ചു.
ഏകദിന ക്രിക്കറ്റിലെ വിസ്മയമായിരുന്നു ആ സംഭവം. ഒരു ചരിത്ര നേട്ടം. പലരും അടുത്തെത്തിയെങ്കിലും കാലം സച്ചിനെന്ന ക്രിക്കറ്റ് മാന്ത്രികനായി കാത്തുവച്ച സുവര്‍ണ നേട്ടം. ഏകദിന ക്രിക്കറ്റിലെ ചരിത്രത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറി. ഗ്വാളിയോറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ഏകദിനമത്സരത്തിലാണ് സച്ചിന്‍ ഡബിള്‍ സെഞ്ച്വറി നേടിയത്.ഗ്വാളിയറില്‍ 147 പന്തുകളില്‍ നിന്ന് 200 റണ്‍സുമായി സച്ചിന്‍ പുറത്താകെ നിന്നു. 25 ബൗണ്ടറികളും മൂന്നു സിക്‌സറുകളും അടങ്ങുന്നതായിരുന്നു സച്ചിന്റെ ഈ റെക്കോര്‍ഡ് ഇന്നിംഗ്സ്.ന്യൂസിലന്‍ഡിനെതിരെ 186 റണ്‍സായിരുന്നു സച്ചിന്റെ ഇതിന് മുമ്പത്തെ ഉയര്‍ന്ന സ്‌കോര്‍.
ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറികളില്‍ സെഞ്ച്വറി നേടിയിരിക്കുന്നു. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയാണ് സച്ചിന്‍ സെഞ്ച്വറികളില്‍ നൂറ് തികച്ചത്. നൂറ് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ക്രിക്കറ്റ് താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഏകദിനക്രിക്കറ്റില്‍ 49 സെഞ്ച്വറികളും ടെസ്റ്റില്‍ 51 സെഞ്ച്വറികളുമാണ് സച്ചിന്‍ നേടിയിട്ടുള്ളത്.
ലോകകപ്പിലും സെഞ്ച്വറിയുടെ കാര്യത്തില്‍ കേമന്‍ സച്ചിന്‍ തന്നെ. ആറ് സെഞ്ച്വറികളുമായാണ് സച്ചിന്‍ മുന്നില്‍ തുടരുന്നത്. 1996ല്‍ കെനിയക്കെതിരെയാണ് സച്ചിന്റെ ആദ്യ ലോക സെഞ്ച്വറി.കെനിയക്കെതിരെ 127 റണ്‍സ് എടുത്ത് സച്ചിന്‍ പുറത്താകാതെ നില്‍ക്കുകയായിരുന്നു. 138 പന്തുകളില്‍ നിന്ന് ഒരു സിക്സറും 15 ബൌണ്ടറികളും ഉള്‍പ്പടെയാണ് സച്ചിന്‍ ഈ സ്കോറിലെത്തിയത്.സച്ചിന്റെ അടുത്ത ലോകകപ്പ് സെഞ്ച്വറി ശ്രീലങ്കയ്ക്കെതിരെയായിരുന്നു. 1996 മാര്‍ച്ച് രണ്ടിന് നടന്ന മത്സരത്തില്‍ 137 പന്തുകളില്‍ നിന്ന് അഞ്ച് സിക്സറുകളും എട്ട് ബൌണ്ടറികളും ഉള്‍പ്പടെ 137 റണ്‍സ് എടുത്തു.സച്ചിന്റെ മൂന്നാം ലോകകപ്പ് സെഞ്ച്വറി 1999 മേയ് 23ന് ആയിരുന്നു. കെനിയക്കെതിരെ നടന്ന മത്സരത്തില്‍ 101 പന്തുകളില്‍ നിന്ന് 140 റണ്‍സുമായി സച്ചിന്‍ പുറത്താകാതെ നിന്നു. നമീബിയക്കെതിരെയാണ് സച്ചിന്‍ തന്റെ നാലാം ലോകകപ്പ് സെഞ്ച്വറി കണ്ടെത്തിയത്. 2003 ഫെബ്രുവരി 23ന് നടന്ന മത്സരത്തില്‍ 151 പന്തുകളില്‍ നിന്ന് 18 ബൌണ്ടറികള്‍ ഉള്‍പ്പടെ സച്ചിന്‍ 152 റണ്‍സ് എടുത്തു.അഞ്ചാം ലോകകപ്പ് സെഞ്ച്വറി സച്ചിന്‍ കണ്ടെത്തിയത് 2011 ഫെബ്രുവരി 27ന് ഇംഗ്ലണ്ടിനെതിരെയാണ്. 115 പന്തുകളില്‍ നിന്ന് അഞ്ച് സിക്സറുകളും 10 ബൌണ്ടറികളും ഉള്‍പ്പടെ 120 റണ്‍സ് ആണ് സച്ചിന്‍ എടുത്തത്. സച്ചിന്‍ ഏറ്റവും ഒടുവില്‍ ലോകകപ്പ് സെഞ്ച്വറി നേടിയത് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്. 2011 മാര്‍ച്ച് 12ന് നടന്ന മത്സരത്തില്‍ സച്ചിന്‍ 101 പന്തുകളില്‍ നിന്ന് മൂന്ന് സിക്സറുകളും എട്ട് ബൌണ്ടറികളും ഉള്‍പ്പടെ 101 റണ്‍സ് എടുത്തു.
സ്വന്തം അച്ഛന്‍ മരിച്ചിട്ട് ദിവസങ്ങള്‍ പോലും കഴിയാതെ രാജ്യത്തിന് വേണ്ടി ക്രീസിലിറങ്ങേണ്ടി വന്നിട്ടുണ്ട് സച്ചിന് .ഇന്ത്യ ലോകകപ്പ് ഫൈനലില്‍ വരെയെത്തിയ 1999ലാണ് ആ സംഭവം. ലോകകപ്പിനിടെ സച്ചിന്റെ അച്ഛന്‍ പ്രൊഫസര്‍ രമേശ് ടെണ്ടുല്‍ക്കര്‍ അന്തരിച്ചു. അന്ത്യകര്‍മ്മങ്ങള്‍ക്കായി ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നു സച്ചിന്. സിംബാബ്‌വേയ്ക്കെതിരെ സച്ചിനില്ലാതെ ടീം ഇന്ത്യ മത്സരിച്ചു.എന്നാല്‍ സ്വന്തം ദു:ഖങ്ങള്‍ മാറ്റിവച്ച് ലോകകപ്പിലെ അടുത്ത മത്സരത്തില്‍ കെനിയക്കെതിരെ സച്ചിന്‍ ക്രീസിലിറങ്ങി. ഒരു മിന്നും സെഞ്ച്വറിയിലൂടെ ടീം ഇന്ത്യയെ വിജയത്തിലെത്തിച്ചു. 101 പന്തുകളില്‍ നിന്ന് 140 റണ്‍സ് നേടി സച്ചിന്‍ പുറത്താകാതെ നിന്നു. തന്റെ അച്ഛനായിരുന്നു സച്ചിന്‍ ആ സെഞ്ച്വറി സമര്‍പ്പിച്ചത്.
പതിനഞ്ചാം വയസ്സിലാണ് സച്ചിന്‍ ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. മുംബൈ (അന്നത്തെ ബോംബെ) ടീമിനു വേണ്ടിയാണ് സച്ചിന്‍ അരങ്ങേറ്റം കുറിച്ചത്. ഗുജറാത്തിനെതിരെയുള്ള മത്സരത്തില്‍ സച്ചിന്‍ 100 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും സച്ചിന് സ്വന്തമായി. തന്റെ ആദ്യ ഡബിള്‍ സെഞ്ച്വറി സച്ചിന്‍ സ്വന്തമാക്കുന്നത് ഓസീസിനെതിരെയാണ്. 1998ല്‍ ഓസീസിനെതിരെയായിരുന്നു സച്ചിന്റെ ഡബിള്‍ നേട്ടം.
ഏകദിനത്തില്‍ ഒമ്പത് ശതകങ്ങളുടെ തിളക്കവുമായി 1998
ടെസ്റ്റ് സെഞ്ച്വറി നേടി നാല് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു സച്ചിന്‍ തന്റെ ആദ്യ ഏകദിനസെഞ്ച്വറി സ്വന്തമാക്കിയത്. 1994 സെപ്റ്റംബര്‍ 9-ന് ശ്രീലങ്കയിലെ കൊളംബോയില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മത്സരത്തിലായിരുന്നു അത്. 1998ലാണ് സച്ചിന്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറികള്‍ നേടുന്നത്. ഒമ്പത് ഏകദിന സെഞ്ച്വറികളാണ് സച്ചിന്‍ 1998ല്‍ നേടിയത്.
നൂറാം സെഞ്ച്വറിയിലേക്കുള്ള സച്ചിന്റെ കുതിപ്പിന്റെ ഗ്രാഫ്
ടെസ്റ്റ് ക്രിക്കറ്റില്‍ മിന്നിയത് 2010ല്‍
ടെസ്റ്റ് ക്രിക്കറ്റില്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ 1990ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലാണ് സച്ചിന്‍ ആദ്യമായി ശതകത്തിലെത്തുന്നത്. 119 റണ്‍സാണ് അന്ന് സച്ചിന്‍ നേടിയത്. 2010ലാണ് സച്ചിന്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്നത്. ആ വര്‍ഷം സച്ചിന്‍ ഏഴ് ടെസ്റ്റ് സെഞ്ച്വറികളാണ് നേടിയത്. 1990, 2005, 2011 എന്നീ വര്‍ഷങ്ങളില്‍ സച്ചിന് ഓരോ ടെസ്റ്റ് സെഞ്ച്വറികള്‍ മാത്രമേ നേടാനായിരുന്നുള്ളൂ.